ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വ്യാഴാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയ പ്രതി ഫീനിക്സ് ഇക്നറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പിന്റെ വക്താവ് വ്യക്തമാക്കി.
പൊലീസുകാരന്റെ മകൻ കൂടിയായ വിദ്യാർഥിയാണ് വെടിയുതിർത്തത്. ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. 20കാരനായ ഫീനിക്സ് ഇക്നർ ആണ് പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് ക്യാംപസിലെത്തി വെടിയുതിർത്തത്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
നാല്പതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. ‘ഇതൊരു ഭയാനകമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭയാനകമാണെന്ന് ട്രംപ് പറഞ്ഞു.