മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് വത്തിക്കാൻ. ചർദ്ദിയെ തുടർന്നുള്ള ശ്വാസ തടസമാണ് ആരോഗ്യനില മോശമാകാനുള്ള കാരണം. ഇന്ന് മെക്കാനിക്കൽ വെൻ്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കി.
ഫെബ്രുവരി 14-നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലേക്കും അണുബാധ വ്യാപിച്ച് ഡബിള്‍ ന്യുമോണിയയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ ഇന്നലെ പെട്ടെന്ന് തുടർച്ചയായ ഛർദ്ദിയും ശ്വാസതടസവും ഉണ്ടാവുകയും ആരോഗ്യനില വീണ്ടും വഷളാവുകയും ചെയ്തുവെന്ന് വത്തിക്കാൻ അറിയിച്ചു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ 21-ാം വയസിൽ തന്നെ ഒരു ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അതു സംബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അതിനൊപ്പമാണ് ന്യുമോണിയ കൂടി ഉണ്ടാകുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കാൻ വത്തിക്കാൻ അഭ്യാഥിച്ചു.