തിരിച്ചടിച്ച് ചൈന, യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 15% തീരുവ; ഗൂഗിളിനെതിരെ അന്വേഷണം
ബീജിങ് : ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന. അമേരിക്കയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് ചൈനീസ് വാണിജ്യമന്ത്രാലയം തീരുവ ഏര്‍പ്പെടുത്തി. അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) എന്നിവയ്ക്ക് 15 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. ക്രൂഡ് ഓയില്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 10 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച മുതല്‍ നടപ്പില്‍ വരുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയ്‌ക്കെതിരെ 10 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നത്. യുഎസിന്റെ ഏകപക്ഷീയമായ താരിഫ് വര്‍ദ്ധന ലോക വ്യാപാര സംഘടനയുടെ നിയമങ്ങളെ ഗുരുതരമായി ലംഘിക്കുന്നതാണ്. സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇത് സഹായകരമല്ലെന്ന് മാത്രമല്ല, ചൈനയും യുഎസും തമ്മിലുള്ള സാമ്പത്തിക, വ്യാപാര സഹകരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.