ഗാസയില്‍ ഭക്ഷണം കാത്തു നിന്നവര്‍ക്ക് നേരെ വെടിവെപ്പ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 91 പേര്‍

ഗാസാസിറ്റി : ഗാസയിലെ വിവിധയിടങ്ങളിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര്‍ കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായട്രക്കിനരികിലേക്കോടിയവര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര്‍ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര്‍ കുട്ടികളാണ്.
22 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 60,000 കടന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ട
സഹായവിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ ലഘൂകരിച്ചതിന് പിന്നാലെയാണ് ഈ ആക്രമണങ്ങളുണ്ടായത്. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, തങ്ങള്‍ തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരുടെ മരണത്തിന് കാരണം ഹമാസാണെന്നും അവര്‍ ആരോപിക്കുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സാധാരണക്കാര്‍ മരിക്കുന്നതെന്നും ഇസ്രായേല്‍ ന്യായീകരിക്കുന്നു.