യമനിൽ അഭയാര്‍ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 മരണം; 74 പേരെ കാണാതായി

സന : യമൻ തീരത്ത് അഭയാര്‍ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 മരണം. എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ടാണ് ഞായറാഴ്ച ബോട്ടിലുണ്ടായിരുന്നത്. 154 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 74 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.
യമന്റെ തെക്കൻ പ്രവിശ്യയായ അബ്യാനിലാണ് ബോട്ട് മറിഞ്ഞത്. 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. സംഭവം ഹൃദയഭേദകമെന്ന് ഇന്റര്‍നാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പറഞ്ഞു. ആഫ്രിക്കൻ മേഖലയിൽ നിന്ന് ഗൾഫ് അറബ് രാജ്യങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാർ ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാർഗമാണ് യമൻ. സമീപ മാസങ്ങളിൽ ബോട്ടപകടങ്ങളിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് ഐഒഎം കണക്കാക്കുന്നു.
തെക്കൻ ജില്ലയായ ഖാൻഫറിൽ 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കരയിൽ നിന്ന് കണ്ടെത്തിയതായും മറ്റ് 14 പേരെ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയതായും ഐഒഎം യെമൻ മേധാവി അബ്ദുസത്തർ എസോവ് അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി. കുടിയേറ്റക്കാർക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്ന് ഐഒഎം കൂട്ടിച്ചേര്‍ത്തു.