യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ നിലവിൽവന്നു

വാഷിങ്ടൺ ഡിസി : വിദേശരാജ്യങ്ങളിൽനിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ നിലവിൽവന്നു. അമേരിക്കൻ വ്യവസായ മേഖലക്ക് ഊർജം നൽകാനെന്ന പേരിൽ നേരത്തെ ട്രംപ് പ്രഖ്യാപിച്ച തീരുവ കടുത്ത എതിർപ്പുയർന്നതിനെ തുടർന്ന് മൂന്ന് മാസം നീട്ടിവെച്ചതായിരുന്നു.
ഇതാണ് ബുധനാഴ്ച പുതിയ ഉത്തരവ് പ്രകാരം പ്രാബല്യത്തിലായത്. ബ്രിട്ടനൊഴികെ എല്ലാ രാജ്യങ്ങൾക്കും 50 ശതമാനം തീരുവ ബാധകമാണ്. യു.കെയിൽനിന്നുള്ളവക്ക് ജൂലൈ ഒമ്പത് വരെ 25 ശതമാനമാകും.
യു.എസിലേക്ക് ഏറ്റവും കൂടുതൽ ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങളെത്തുന്ന അയൽരാജ്യങ്ങളായ കാനഡ, മെക്സികോ രാജ്യങ്ങൾക്കാണ് പുതിയ തീരുവ കൂടുതൽ പ്രഹരമേൽപിക്കുക. മറ്റു രാജ്യങ്ങൾക്കും തിരിച്ചടിയാണെങ്കിലും അടിയന്തരമായി നടപടി സ്വീകരിക്കേണ്ടെന്നാണ് യൂറോപ്യൻ യൂനിയൻ നിലപാട്.
2100 കോടി യൂറോയുടെ തിരിച്ചടി തീരുവ നേരത്തെ യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചിരുന്നതാണ്. അതേ സമയം, തങ്ങൾ കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇവ യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും തീരുവ അംഗീകരിക്കാനാകില്ലെന്നും മെക്സികോ പറയുന്നു.