ഓശാന ആചരണത്തിനിടെ റഷ്യൻ ആക്രമണം; യുക്രെയ്നിൽ 34 പേർ കൊല്ലപ്പെട്ടു

കീവ് : യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു. 117 പേർക്കു പരിക്കേറ്റു. ഇവരിൽ പത്തു പേർ കുട്ടികളാണ്. ഇന്നലെ പ്രാദേശിക സമയം 10.15നായിരുന്നു ആക്രമണം.
സുമി നഗരഹൃദയഭാഗത്തുള്ള പള്ളിയിൽ ഓശാന ആചരണത്തിനായി നിരവധി പേർ എത്തിയിരുന്നു. ഇവരാണ് ആക്രമണത്തിനിരയായത്. രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ തൊടുത്തത്. ആക്രമണത്തിന്റെ ഭയാനക ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെങ്കോ പറഞ്ഞു.
റഷ്യൻ ആക്രമണത്തിനെതിരേ ആഗോള സമൂഹം പ്രതികരിക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. അമേരിക്കയുടെ വെടിനിർത്തൽ നിർദേശത്തെ റഷ്യ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലെ കിൻഡർഗാർട്ടനു നേർക്കും ഇന്നലെ ആക്രമണമുണ്ടായി.
കെട്ടിടത്തിനു കേടുപാടുണ്ടായെങ്കിലും ആളപായമില്ല. റഷ്യൻ ആക്രമണത്തെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അപലപിച്ചു. മാന്യതയുടെ എല്ലാ അതിർവരന്പുകളും ലംഘിച്ചുള്ള ആക്രമണമാണിതെന്ന് അമേരിക്കയുടെ യുക്രെയ്ൻ-റഷ്യ പ്രതിനിധി കീത്ത് കെല്ലോംഗ് കുറ്റപ്പെടുത്തി. റഷ്യയിലെ കുർസ്ക് മേഖലയിൽനിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള സുമി നഗരം നിരന്തരം റഷ്യൻ ആക്രമണത്തിന് വിധേയമാകുന്നു. ഒരാഴ്ചയ്ക്കിടെ യുക്രെയ്നിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
ഏപ്രിൽ നാലിന് സെലൻസ്കിയുടെ ജന്മദേശമായ ക്രിവി റിയ നഗരത്തിനു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ ഒന്പതു കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടിരുന്നു.