വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു; 34 മരണം

ഹാനോയ് : വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിച്ചു. എട്ടുപേരെ കാണാതായി. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടമുണ്ടായത്. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്.
പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശക്തമായ കൊടുങ്കാറ്റിൽ ബോട്ട് മറിഞ്ഞത്. വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹാ ലോങ് ബേയിലേക്ക് 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി യാത്ര തിരിച്ച വണ്ടർ സീ ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപ്പെടുത്താനും 27 മൃതദേഹങ്ങൾ കണ്ടെടുക്കാനും സാധിച്ചുവെന്നാണ് റിപ്പോർട്ട്.
കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപകടത്തിൽ വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ ദുഃഖം രേഖപ്പെടുത്തി. ‘വിഫ’ എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലേക്ക് നീങ്ങുന്നുണ്ടെന്നും അടുത്ത ആഴ്ച ആദ്യം തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.