പുതുവത്സരത്തിൽ യുഎസിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട18കാരൻ അറസ്റ്റിൽ; ലക്ഷ്യമിട്ടത് കടകൾ

വാഷിങ്ടൺ ഡിസി : 2026 ലെ പുതുവത്സരാഘോഷങ്ങൾക്ക് തൊട്ടുമുമ്പ് അമേരിക്കയിൽ വമ്പൻ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി. നോർത്ത് കരോലിനയിലെ മിന്റ് ഹില്ലിൽ നിന്നുള്ള 18 വയസ്സുള്ള ക്രിസ്റ്റ്യൻ സ്റ്റർഡിവാണ്ടിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. തീവ്രവാദ സംഘടനയായ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇയാൾ പുതുവത്സര ദിനത്തിൽ ആക്രമണം നടത്താൻ ആസൂത്രണം ചെയ്തതായി കണ്ടെത്തി.
യുഎസ് നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച്, സോഷ്യൽ മീഡിയ വഴി ഐസിസ് പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട ക്രിസ്റ്റ്യൻ, സംഘടനയുടെ “സൈനികൻ” എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. 2025 ഡിസംബറിൽ, മുസ്ലീം ഇതര സമൂഹങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ അടങ്ങിയ നിരവധി ഓൺലൈൻ പോസ്റ്റുകൾ ഇയാൾ പങ്കിട്ടിരുന്നു.
അന്വേഷണ ഏജൻസികൾ പറയുന്നതനുസരിച്ച്, ചുറ്റിക, കത്തി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് സാധാരണക്കാരെ ആക്രമിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു.
നോർത്ത് കരോലിനയിലെ ഒരു പലചരക്ക് കടയും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റും ലക്ഷ്യമിടാൻ അയാൾ ഉദ്ദേശിച്ചിരുന്നതായി എഫ്ബിഐ അന്വേഷണത്തിൽ വ്യക്തമായി. ആക്രമണത്തിനായി വസ്ത്രങ്ങൾ, കയ്യുറകൾ, മാസ്കുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും സാധനങ്ങളും വാങ്ങിയിരുന്നു.
ഡിസംബർ 29 ന് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ, ‘ന്യൂ ഇയർ അറ്റാക്ക് 2026’ എന്ന പേരിൽ ഒരു നോട്ട്ബുക്ക് കണ്ടെത്തി. അതിൽ 20 ലധികം പേരെ ലക്ഷ്യമിടുന്ന പദ്ധതി വിശദമായി പ്രതിപാദിച്ചിരുന്നു.
ആക്രമണത്തിന് ശേഷം, ഐഎസിനു വേണ്ടി രക്തസാക്ഷിയായെന്ന് തെളിയിക്കാൻ അയാൾ പോലീസിനെ ആക്രമിക്കുമെന്ന് നോട്ട്ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. ചുറ്റികകൾ, കത്തികൾ, ലക്ഷ്യ സ്ഥാനങ്ങളുടെ പട്ടിക, മറ്റ് ഉപകരണങ്ങൾ എന്നിവ ഇയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തു.
എഫ്ബിഐ, ലോക്കൽ പോലീസ്, മറ്റ് ഏജൻസികൾ എന്നിവരുടെ സംയുക്ത നീക്കത്തിന്റെ ഫലമായാണ് അറസ്റ്റ് നടന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ, പ്രതിക്ക് 20 വർഷം വരെ ഫെഡറൽ ജയിൽ ശിക്ഷ ലഭിക്കും.



