ഫ്രാൻസിലെ മിഡിൽ സ്കൂളിൽ ബാഗ് പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് പതിനഞ്ചുകാരൻ

പാരീസ് : സ്കൂളിലെത്തിയ വിദ്യാർത്ഥിയുടെ ബാഗ് പരിശോധിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരൻ. ഫ്രാൻസിലെ മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച സ്കൂൾ നടന്ന പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ 15കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇയാൾ തന്നെയാണ് 15കാരനെ പിടിച്ചുവച്ചത്. ഫ്രാൻകോയിസ് ഡോൽട്ടോ സ്കൂളിലാണ് അക്രമമുണ്ടായത്. അധ്യാപക സഹായിക്ക് വിദ്യാർത്ഥിയുടെ ബുദ്ധിശൂന്യമായ അക്രമത്തിൽ ദാരുണാന്ത്യം സംഭവിച്ചതായാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നതായും സർക്കാർ ഇത്തരം അക്രമങ്ങളെ നിയന്ത്രണത്തിൽ വരുത്തുമെന്നും ഇമ്മാനുവൽ മക്രോൺ എക്സിലെ കുറിപ്പിൽ വിശദമാക്കി.
ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ ഫ്രാൻസിൽ പതിവില്ലാത്തതായതിനാൽ തന്നെ സംഭവത്തിൽ വലിയ രീതിയിലുള്ള ആശങ്കയാണ് ആളുകൾക്കിടയിലുള്ളത്. ഈ വർഷം മുതലാണ് വിദ്യാഭ്യാസ വകുപ്പ് ബാഗ് പരിശോധനകൾ ആരംഭിച്ചത്. ചില സ്കൂളുകളിൽ ഇത് വളരെ പരിമിതമായാണ് നടക്കുന്നത്. രണ്ട് മാസത്തിൽ നടന്ന പരിശോധനയിൽ 186 കത്തികളാണ് വിവിധ വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിൽ നിന്ന് കണ്ടെത്തിയത്. 32 പേരെ കസ്റ്റഡിയിൽ എടുത്തതായും ആഭ്യന്തര വകുപ്പ് ചൊവ്വാഴ്ച വിശദമാക്കിയിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥി നാല് സഹപാഠികളെ കുത്തിപരിക്കേൽപ്പിച്ചിരുന്നു.
മറ്റൊരു സംഭവത്തിൽ ഓസ്ട്രിയയിൽ ഹൈസ്കൂളിലെ വെടിവയ്പ്പിൽ അക്രമി അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പത്ത് മണിയോടെ സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നത്.