കൊല്ലത്ത് സ്കൂളിൽ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

കൊല്ലം : സ്കൂള്‍ കെട്ടിടത്തിന് സമീപത്തൂടെ വലിച്ച വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് വീടായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ആണ് വീട് നിര്‍മിച്ചുനല്‍കിയത്. ആറ് മാസം കൊണ്ട് 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും.
1000 സ്ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. തന്റെ കുടിലിന്റെ ചുമരില്‍ സ്വപ്നവീടിന്റെ ഒരു ചിത്രം മിഥുന് വരച്ചിരുന്നു. ആ വീടാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. കുട്ടികളില്‍ നിന്ന് ഒരു രൂപ പോലും പിരിവ് വാങ്ങാതെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നാടിനെ കണ്ണീരണിയിച്ച സംഭവത്തിന് ശേഷം മിഥുന്റെ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി ശിവന് കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ്? ഗൈഡ്സിനെ വീട് നിര്‍മാണ ചുമതല ഏല്പിച്ചത്. നിര്‍മാണം ആറുമാസം കൊണ്ട് 20 ലക്ഷം രൂപ ചിലവഴിച്ച്? ‘മിഥുന്റെ വീട്, എന്റെറയും’ എന്ന പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് കൊല്ലം പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനവും ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ താക്കോല്‍ കൈമാറ്റവും നിര്‍വഹിക്കും.
കഴിഞ്ഞ ജൂലൈയിലായിരുന്നു ദാരുണ സംഭവം. ക്ലാസില്‍ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ ബെഞ്ചും ഡെസ്കും ചേര്‍ത്തിട്ട് കയറുന്നതിനിടെ തെന്നി വീഴാനായുകയും വൈദ്യുതി ലൈനില്‍ പിടിക്കുകയുമായിരുന്നു.



