ദേശീയം

സാകിയ ജാഫ്രി അന്തരിച്ചു

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത പങ്കുവെച്ചത്.

‘മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാകിയ അപ്പ വെറും 30 മിനിറ്റ് മുമ്പ് അന്തരിച്ചു!’- ടീസ്റ്റ എക്സില്‍ കുറിച്ചു. 2002 ഫെബ്രുവരി 28-നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാന്‍ ജാഫ്രിയെ വധിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം.

2006 മുതല്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം സകിയ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് സുപ്രീം കോടതി തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button