സുഡാനിലെ ആഭ്യന്തരയുദ്ധം : ലോകത്തിലെ ഏക മൈസെറ്റോമ ഗവേഷണ കേന്ദ്രം നശിപ്പിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്

ഖാർത്തൂം : സുഡാനിലെ രണ്ടുവർഷത്തെ ആഭ്യന്തര യുദ്ധത്തിൽ മൈസെറ്റോമയെക്കുറിച്ച് പഠിക്കുന്ന ലോകത്തിലെ ഏക ഗവേഷണ കേന്ദ്രം നശിപ്പിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്.
കർഷകർക്കിടയിൽ സാധാരണയായി രോഗമാണ് കാണുന്ന മൈസറ്റോമ. മൈസെറ്റോമ ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് മൂലമാണ് രോഗം ഉണ്ടാകുന്നത്. രോഗാണുക്കൾ സാധാരണയായി മുറിവുകളിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. ചർമ്മത്തെയും പേശികളെയും അസ്ഥികളെയും ബാധിക്കുന്ന രോഗമാണിത്. സുഡാനിലെ യുദ്ധത്തിൽ ഗവേഷണ കേന്ദ്രവും അതിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടതായി മൈസെറ്റോമ റിസർച്ച് സെന്റർ (എംആർസി) ഡയറക്ടർ അഹമ്മദ് ഫഹൽ എഎഫ്‌പിയോട് പറഞ്ഞു.
“ഞങ്ങളുടെ ബയോളജിക്കൽ ബാങ്കുകൾ നശിപ്പിക്കപ്പെട്ടു. അവിടെ 40 വർഷത്തിലേറെ പഴക്കമുള്ള ഡാറ്റകൾ ഉണ്ടായിരുന്നു. സുഡാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് രോഗികളെയാണ് ഇവിടെ ചികിത്സിച്ചിട്ടുള്ളത്’ അഹമ്മദ് ഫഹൽ പറഞ്ഞു.
2023 ഏപ്രിൽ 15 മുതൽ വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്തുടനീളം സുഡാൻ സൈന്യം അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി (ആർഎസ്‌എഫ്) യുദ്ധത്തിലാണ്. യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്. 1.2 കോടിയാളുകളാണ് യുദ്ധംമൂലം പലായനം ചെയ്‌തിട്ടുള്ളത്. ആർഎസ്‌എഫിൽ നിന്ന് കഴിഞ്ഞ മാസം സൈന്യം തിരിച്ചുപിടിച്ച ഖാർത്തൂം പ്രദേശത്താണ് എംആർസി സ്ഥിതി ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സുഡാനിലെ ആരോഗ്യ പരിരക്ഷാ സംവിധാനം തകർച്ചയുടെ ഘട്ടത്തിലാണ്.
ഗ്ലോബൽ ഡ്രഗ്സ് ഫോർ നെഗ്ലക്റ്റഡ് ഡിസീസസ് ഇനിഷ്യേറ്റീവ് (ഡിഎൻഡിഐ) നൽകിയ ഒരു വീഡിയോയിൽ എംആർസിയുടെ തകർന്ന രൂപം കാണാം. 50 ഗവേഷകരെ ഉൾപ്പെടുത്തി ഓരോ വർഷവും 12,000ത്തിലധികം രോഗികളെയാണ് ഇവിടെ ചികിത്സിച്ചിരുന്നത്.മൈസെറ്റോമയെ ലോകാരോഗ്യ സംഘടന ഉഷ്ണമേഖലാ പ്രദേശത്ത് കണ്ടുവരുന്ന രോഗമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. മൈസെറ്റോമയ്ക്ക് കാരണമാകുന്ന ജീവികൾ സുഡാന്റെ അയൽരാജ്യങ്ങളായ ചാഡ്, എത്യോപ്യ എന്നിവിടങ്ങളിലും മെക്സിക്കോ, തായ്‌ലൻഡ് ഉൾപ്പെടെയുള്ള മറ്റ് ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ രാജ്യങ്ങളിലും കാണപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.