Uncategorizedഅന്തർദേശീയം

പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്; ഇസ്രായേലും ഇറാനും പരസ്പരമുള്ള ആക്രമണം നിർത്തി

തെഹ്റാന്‍ : വെടിനിർത്തൽ യാഥാർഥ്യമായതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇസ്രായേലും ഇറാനും പരസ്പരമുള്ള ആക്രമണം പൂർണമായും നിർത്തി. ഇന്നലെ രാത്രി എവിടെയും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാനിൻ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യു.എസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ വ്യക്തമാക്കി.

പന്ത്രണ്ട് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇറാനും ഇസ്രായേലും തമ്മിലെ വെടിനിർത്തൽ. അന്താരാഷ്ട്ര ചട്ടക്കൂടിൽ നിന്നുകൊണ്ട് ചർച്ചയ്ക്ക് തയ്യാറാണെന്നാണ് ഇറാൻ അറിയിക്കുന്നത്. സൗദി കിരീടാവകാശിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം വെടിനിര്‍ത്താനുള്ള നീക്കത്തെ ഐക്യരാഷ്ട്രസഭയും ജിസിസി രാഷ്ട്രങ്ങളും ലോക രാഷ്ട്രങ്ങളും അഭിനന്ദിച്ചു. ഇതിനിടെ നടപ്പാക്കാൻ വൈകിയതിന് ഇസ്രായേലിനെതിരെ അസഭ്യം പറഞ്ഞ് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും രംഗത്തെത്തി.

ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അംഗീകരിക്കും മുമ്പ് ഇറാൻ ഇസ്രായേലിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. പത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാനിൽ ഇസ്രായേലും കനത്ത ആക്രമണം നടത്തി. നിരവധി പേരെ വധിച്ചു. വെടിനിർത്തൽ ഇരുവരും പിന്നാലെ അംഗീകരിച്ചു. എന്നാൽ ഇറാൻ വീണ്ടും മിസൈലയച്ചെന്ന് ഇസ്രായേൽ വാദിച്ചു. ഇറാൻ ഇത് തള്ളിയെങ്കിലും ഇസ്രായേൽ ആക്രമണത്തിന് തുനിഞ്ഞു.

ഇതോടെ വെടിനിർത്തൽ നടപ്പാക്കാൻ വൈകിയതിന് ഇസ്രായേലിനെയും ഇറാനുമെതിരെ അസഭ്യ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ഇതോടെ നെതന്യാഹുവും ട്രംപും സംസാരിച്ചു. ഇറാന്റെ അവസാന മിസൈലാക്രമണത്തിന് മറുപടിയായി തെഹ്റാനിലെ ഒഴിഞ്ഞ സ്ഥലത്തെ ഒരു റഡാറിൽ ആക്രമണം നടത്തി ഇസ്രായേൽ സൈന്യം മടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button