മാൾട്ടാ തീരത്ത് പോളിനേഷ്യൻ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് മുങ്ങൽ വിദഗ്ധർ മരണമടഞ്ഞു

ഒന്നാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന ലെ പോളിനേഷ്യന്‍ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ മരണമടഞ്ഞു. പോളണ്ട് പൗരന്മാരാണ് അപകടത്തില്‍ പെട്ടത്. രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ആശുപത്രിയിലെത്തിയ ഉടനും മറ്റെയാള്‍ ചികിത്സക്കിടയിലുമാണ് മരണപ്പെട്ടത്.
ശനിയാഴ്ചയാണ് എഎഫ്എം റെസ്‌ക്യൂ ബോട്ടായ MELITA 1-ന് അപകട സന്ദേശം ലഭിച്ചത്. രണ്ടു വിദേശ ഡൈവര്‍മാര്‍ പര്യവേഷണത്തിനിടെ അപകടത്തില്‍ പെട്ടതായുള്ള സന്ദേശം മാള്‍ട്ടയിലെ പ്രാദേശിക ചാര്‍ട്ടര്‍ കപ്പലാണ് കൈമാറിയത്. മുങ്ങല്‍ വിദഗ്ദര്‍ സോങ്കോര്‍ തീരത്ത് നിന്നും 1.4 നോട്ടിക്കല്‍ മൈല്‍ അകലത്തിലുള്ള ലെ പോളിനേഷ്യന്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ പര്യവേഷണം നടത്തുകയായിരുന്നു. 50 മീറ്റര്‍ താഴ്ചയിലാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. മാള്‍ട്ട സായുധ സേനയുടെ റെസ്‌ക്യൂ സംഘം രണ്ടുപേരെയും മാറ്റര്‍ ഡെയ് ആശുപത്രിയിലെത്തിച്ചെങ്കിലും 45 കാരനായ മുങ്ങല്‍ വിദഗ്ദന്‍ ആശുപത്രിയിലെത്തിച്ച ഇടാനും 48 കാരന്‍ ചികിത്സക്കിടയിലും മരണപ്പെടുകയായിരുന്നു. ഇവരുടെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.