കുറേ തവണയായി ഇറാനും ഇസ്രായേലും ഏറ്റുമുട്ടുന്നു; എന്ത് തെമ്മാടിത്തമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല : ട്രംപ്

വാഷിങ്ടണ്‍ ഡിസി : വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പരസ്പരം ഏറ്റുമുട്ടുന്ന ഇസ്രായേലിന്റെയും ഇറാന്റെയും നിലപാടിനെ വിമര്‍ശിച്ചും തെറി പറഞ്ഞും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
‘കുറേ തവണയായി ഇറാനും ഇസ്രായേലും ഏറ്റുമുട്ടുന്നു. എന്ത് തെമ്മാടിത്തമാണ് ഇരുകൂട്ടരും ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല. വെടിനിർത്തൽ നടപ്പാക്കിയിട്ടും ഇരു കൂട്ടരും ബോംബിട്ടു. എന്ത് * %^&* പരിപാടിയാണ് ചെയ്യുന്നത്’- ട്രംപ് പറഞ്ഞു. യുഎസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നെതർലൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ നിന്ന് പുറപ്പെടാനൊരുങ്ങവെയാണ് പ്രതികരണം.
“മനഃപൂർവ്വം ചെയ്യുന്നതാണോ എന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. വെടിനിർത്തലിന് സമ്മതിച്ച ഉടനെ “ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ബോംബുകൾ വർഷിച്ച” ഇസ്രായേലിനോട് തനിക്ക് പ്രത്യേകിച്ച് അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ആദ്യം പ്രതികരിക്കാതിരുന്ന ഇസ്രായേലും ഇറാനും പിന്നാലെ അംഗീകരിക്കുകയായിരുന്നു.
പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായെന്ന് ഇരുപക്ഷവും ആരോപണം ഉന്നയിച്ചത്. ഇറാൻ വെടിനിർത്തൽ ലംഘിച്ച് മിസൈൽ അയച്ചെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിന് മറുപടിയെന്നോണം ഏതുനിമിഷവും തെഹ്റാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണിയും മുഴക്കി. ഇതോടെ ഇസ്രായേൽ – ഇറാൻ വെടിനിർത്തൽ അനിശ്ചിതത്വത്തിലായി.