അന്തർദേശീയം

ചൈനയുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ മുന്‍ നിലപാട് തിരുത്തി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ചൈനയുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ മുന്‍ നിലപാട് തിരുത്തി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായി എന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. നരേന്ദ്രമോദി മഹാനായ നേതാവാണ്. അദ്ദേഹം അടുത്ത നല്ല സുഹൃത്താണ്. എന്നാല്‍ മോദി ഇപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചതിനെ ട്രംപ് വിമര്‍ശിച്ചു. ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ താന്‍ വളരെ നിരാശനാണ്. അക്കാര്യം അവരെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് വളരെ ഉയര്‍ന്ന താരിഫ് ( 50 ശതമാനം) ഏര്‍പ്പെടുത്തിയത്. തനിക്ക് മോദിയുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കുന്നതിനെ പരിഹസിച്ച് ട്രംപ് രംഗത്തു വന്നിരുന്നു. ‘ഇരുണ്ട, ദുരൂഹ ചൈനയ്‌ക്കൊപ്പം ഇന്ത്യയും റഷ്യയും ചേര്‍ന്നിരിക്കുന്നു. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത്. എന്തായാലും ഇരു രാജ്യങ്ങള്‍ക്കും ഭാവുകങ്ങള്‍’ എന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പരിഹാസം ചൊരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിലപാട് മാറ്റമുണ്ടായിരിക്കുന്നത്.

അതിനിടെ, റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റാണെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു. അതിനാല്‍ 50 ശതമാനം തീരുവ ചുമത്തിയത് തുടരും. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് എത്തുമെന്ന് കരുതുന്നു. അവര്‍ ക്ഷമ ചോദിക്കും. ട്രംപുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. യുഎസ് എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button