അന്തർദേശീയം
ഓസ്‌ട്രേലിയയിൽ തോക്കുധാരിയുടെ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

സിഡ്നി : ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം വീണ്ടും ഓസ്‌ട്രേലിയയിൽ തോക്കുധാരിയുടെ ആക്രമണം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് അജ്ഞാതനായ അക്രമി വ്യാഴാഴ്ച വെടിയുതിർത്തത്. വെടിവയ്പിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസിലെ 1,500 ഓളം ആളുകൾ താമസിക്കുന്ന ലേക്ക് കാർജെലീഗോ പട്ടണത്തിലാണ് വെടിവയ്പുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. അക്രമിയെ ഇനിയും കീഴ്പ്പെടുത്താനായിട്ടില്ല. അതേസമയം 2025 ഡിസംബർ 14നുണ്ടായ ബോണ്ടയ് ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്കു നിയമം കർശനമാക്കാൻ കഴിഞ്ഞ ദിവസം ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. തോക്കു നിയമം കർശനമാക്കാനും വിദ്വേഷ പ്രസംഗം തടയാനും വേണ്ടി ഓസ്ട്രേലിയൻ പാർലമെന്റ് 2 ബില്ലുകളാണ് പാസാക്കിയത്.



