കേരളം

ഇന്ന് രാവിലെ പത്രങ്ങളുടെ മുൻപേജിലെ തലക്കെട്ടുകൾ വായിച്ചവര്‍ ഞെട്ടി

കൊച്ചി : ‘ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’ ഇന്ന് പല പത്രങ്ങളിലും വന്ന തലക്കെട്ടുകളാണിവ. സര്‍ക്കാരിനെതിരെയെന്ന് തോന്നിക്കുന്ന ഇവ യഥാര്‍ഥത്തില്‍ വാര്‍ത്തകളല്ല. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യങ്ങളാണ്. പിആര്‍ഡി നല്‍കിയിരിക്കുന്ന ഈ പരസ്യം മിക്ക പത്രങ്ങളിലും വന്നിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പിണറായി വിജയന്‍ സര്‍ക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടാണ് ഇത് നല്‍കിയിരിക്കുന്നത്. ഒന്നാം പേജില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളം അനുഭവിച്ച ബുദ്ധിമുട്ടുകളെന്ന് ഇടതുമുന്നണി ആരോപിക്കുന്ന കാര്യങ്ങളാണ് ഉള്ളതെങ്കില്‍ രണ്ടാം പേജില്‍ പിണറായി വിജയന്റെ കാലത്ത് ഇതേ കാര്യങ്ങള്‍ പരിഹരിച്ചതായി പറയുന്നു.

രണ്ട് പേജ് പരസ്യമാണ് നല്‍കിയത്. പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, 40 ശതമാനം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ഇന്ന് മുതല്‍ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെന്‍ഷന്‍ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ഗെയില്‍, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാര്‍ത്താ രൂപത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

‘ഓണത്തിനും ക്ഷേമമില്ല, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’ എന്നാണ് ഒന്നാം പേജില്‍ എങ്കില്‍ ‘2000 രൂപ വീതം അറുപത്തിരണ്ട് ലക്ഷം പേര്‍ക്ക്, മുടങ്ങാതെ പെന്‍ഷന്‍, കൈനിറയെ ക്ഷേമം’ എന്നാണ് നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, ദേശീയപാത സ്ഥലമേറ്റെടുപ്പ്, പാഠപുസ്തക വിതരണം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അടക്കമുള്ളയും താരതമ്യം ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇരുണ്ട കാലം എന്ന പേരിലള്ള സിപിഐഎം ക്യാംപയിനിന്റെ ഭാഗമാണ് പരസ്യങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്‌സൈറ്റ് തുടങ്ങിയത്. 10 വര്‍ഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നതാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചായയാണ് പത്രങ്ങളിലെ പരസ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button