പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ

പാലക്കാട് : ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി. പാലക്കാട് കല്ലേക്കാട് വാസ്യ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിൻ്റെ മകളാണ്. ബുധൻ രാത്രി ഒമ്പതോടെയാണ് കുട്ടിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സുഹൃത്തുകൾ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്‌ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെ തുടർന്നാണ് മകൾ മരിച്ചതെന്ന് പിതാവ് രാജേഷ് ആരോപിച്ചു. സീനിയർ വിദ്യാർഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറഞ്ഞു.



