മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 20 മരണം; 7.7 തീവ്രത; 1000 കിടക്കകളുള്ള ആശുപത്രിക്കും നാശം

നീപെഡോ : മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പ്രാർഥന നടക്കുന്നതിനിടെയാണു പള്ളി തകർന്നു വീണത്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം തകർന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാണാം. നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചെന്ന് റിപ്പോർട്ടുകളുണ്ട്.