ഭീകരാക്രമണ സാധ്യത; നേരിടാൻ ജനങ്ങൾ മാനസികമായി സജ്ജരായിരിക്കണം : സിംഗപ്പൂർ ആഭ്യന്തര മന്ത്രി

സിംഗപ്പൂർ : ഭീകരാക്രമണം നേരിടാൻ മാനസികമായി സജ്ജരായിരിക്കണമെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രി കെ. ഷൺമുഖം ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തതിന്റെ പേരിൽ അടുത്തിടെ ഒരു കൗമാരക്കാരനും വീട്ടമ്മയും ശുചീകരണ തൊഴിലാളിയും പിടിയിലായതിന്റെ പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്. ദണ്ഡായുധപാണി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം ആഘോഷത്തിനിടെ മാധ്യമങ്ങളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ചൈന– മലയ വിഭാഗക്കാർക്കിടയിൽ വംശീയ യുദ്ധം വേണമെന്ന് ആഹ്വാനം ചെയ്ത പതിനെട്ടുകാരനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 2019 ൽ 2 മുസ്‌ലിം പള്ളികളിൽ 51 പേരെ വെടിവച്ചുകൊന്ന ഭീകരൻ ബ്രന്റൻ ടറാന്റ് ആണു തന്റെ മാതൃകയെന്നും യുവാവ് പ്രഖ്യാപിച്ചിരുന്നു.
സിംഗപ്പൂരിലെ മുസ്‌ലിം പള്ളികളിൽ ആക്രമണം നടത്തണമെന്നും ആഹ്വാനം ചെയ്തിരുന്നു. വീട്ടമ്മയും ശുചീകരണ തൊഴിലാളിയും ഇസ്ലാമിക ഭീകരസംഘടനകളെയാണു പിന്തുണച്ചത്. ശുചീകരണ തൊഴിലാളിയെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ നാടായ മലേഷ്യയിലേക്ക് നാടുകടത്തുകയും ചെയ്തു.