യുഎസ് ആക്രമണത്തില്‍ ഇറാന്‍ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ല : പെന്റഗണ്‍

വാഷിങ്ടണ്‍ ഡിസി : അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആണവ കേന്ദ്രങ്ങള്‍ക്ക് പുറമെ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണ്. കവാടവും ഉപരിതലവും മാത്രമാണ് തകര്‍ന്നത്. ഭൂമിക്കടിയിലുള്ള യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ സുരക്ഷിതമാണ്. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇട്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ കവാടവും ഉപരിതലവും മാത്രമാണ് തകര്‍ന്നത്. ഭൂമിക്കടിയിലെ യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ സുരക്ഷിതമാണ്. ഇറാന് മുന്‍പത്തേത് പോലെ ആണവ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടും ഇറാന്റെ ആണവോര്‍ജ പദ്ധതികള്‍ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികൾ പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടിരുന്നത്. ഇറാന് ആണവോര്‍ജ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത വിധം നശിപ്പിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കിയിരുന്നു.
അതിനിടെ പെന്റഗണ്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വൈറ്റ്ഹൗസ് തള്ളി. റിപ്പോര്‍ട്ട് വ്യാജമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമാണിത്. സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസുമായി കൈകോര്‍ത്തു പടച്ചുവിട്ടതാണ് ഈ വ്യാജ വാര്‍ത്ത. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു! ടൈംസും സിഎന്‍എന്നും പൊതുജനങ്ങളുടെ വിമര്‍ശനത്തിന് ഇരയാകുന്നു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
Trump’s post