യുഎസ് വെനസ്വേല അധിനിവേശം; ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ

സിയോൾ : യു.എസിന്റെ വെനസ്വേലൻ അധിനിവേശതിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. 2026ലെ ആദ്യ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത്. ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്നും പ്രാദേശശിക സമയം 7.50ഓടെയാണ് മിസൈൽ തൊടുത്തത്.
ഉത്തരകൊറിയ തൊടുത്ത മിസൈൽ 900 കിലോ മീറ്റർ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ദക്ഷിണകൊറിയയും യു.എസും പ്രതികരിച്ചു. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും മിസൈൽ പരീക്ഷണമുണ്ടായ വിവരം ജപ്പാനും സ്ഥിരീകരിച്ചു. നവംബറിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.
നേരത്തെ മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ വെനിസ്വേലയിൽ യു.എസ് സേന കടന്നുകയറിയിരുന്നു. തലസ്ഥാനമായ കറാക്കസിൽ ആക്രമണം നടത്തിയ യു.എസ്, വെനിസ്വേല പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയി.
ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്വസ് പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച വെനിസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. തുടക്കത്തിൽ വ്യോമാക്രമണം നടത്തിയ യു.എസ് സേന, പിന്നീട് പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തി.



