ലോകത്ത് റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു

സൗത്ത് തരാവ : ലോകത്ത് ആദ്യം റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്. കിരിബാത്തി എന്നാണ് എഴുതുന്നതെങ്കിലും കിരിബാസ് എന്നാണ് ഉച്ചാരണം. മുപ്പത്തിമൂന്ന് ദ്വീപുകൾ ചേർന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതിൽ ഇരുപത്തൊന്ന് ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു.
കിരിബാസിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തിൽ താഴെ മാത്രമാണ്. ക്രിസ്ത്യൻ മതക്കാരാണ് ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രനിരപ്പ് ഉയരുന്നതു മൂലം റിപ്പബ്ലിക് ഓഫ് കിരിബാസ് സമുദ്രത്തിൽ അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. അടുത്ത മുപ്പതോ നാൽപതോ വർഷത്തിനുള്ളിൽ കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.
ഫിജിയിലെ ഒരു ദ്വീപിൽ ജനതയെ മാറ്റിപ്പാർപ്പിക്കാൻ റിപ്പബ്ലിക് ഓഫ് കിരിബാസ് ഭൂമി വാങ്ങിയിരിക്കുകയാണിപ്പോൾ. പക്ഷേ ജനിച്ചുവളർന്ന നാടുവിട്ട് എങ്ങോട്ടുമില്ലെന്നാണ് കിരിബാസുകാർ പറയുന്നത്. തങ്ങളുടെ ജന്മനാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പുതുവൽസര പ്രാർത്ഥന.



