മോശം കാലാവസ്ഥ : ‘ക്രൂ-12’ ദൗത്യം വീണ്ടും നീട്ടി നാസ

വാഷിംങ്ടൺ ഡിസി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാല് ബഹിരാകാശ സഞ്ചാരികളുടെ വിക്ഷേപണം മോശം കാലാവസ്ഥയെത്തുടർന്ന് നാസ വീണ്ടും നീട്ടിവെച്ചു. ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം ഇപ്പോൾ ഫെബ്രുവരി 13 വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ‘ക്രൂ-12’ ദൗത്യം വിക്ഷേപിക്കുന്നത്. ഫ്ലോറിഡയിലെ വിക്ഷേപണ കേന്ദ്രത്തിൽ കാലാവസ്ഥ അനുകൂലമാണെങ്കിലും, വിക്ഷേപണ പാതയിലുടനീളം വീശുന്ന അതിശക്തമായ കാറ്റാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ പേടകം കടലിൽ ഇറക്കേണ്ടി വന്നാൽ ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് വിക്ഷേപണം മാറ്റിവെച്ചത്.
അമേരിക്കൻ സഞ്ചാരികളായ ജെസീക്ക മെയർ, ജാക്ക് ഹാത്ത്വേ, ഫ്രഞ്ച് സഞ്ചാരി സോഫി അഡെനോട്ട്, റഷ്യൻ കോസ്മോനട്ട് ആന്ദ്രേ ഫെദ്യായേവ് എന്നിവരാണ് ക്രൂവിലുള്ളത്. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 5:15-നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം) വിക്ഷേപണം ലക്ഷ്യമിടുന്നത്.
വെള്ളിയാഴ്ച വിക്ഷേപണം നടന്നാൽ ശനിയാഴ്ചയോടെ ഇവർ ബഹിരാകാശ നിലയത്തിലെത്തും. ജനുവരിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ മടങ്ങിയ ‘ക്രൂ-11’ന് പകരക്കാരായാണ് ഇവർ നിലയത്തിലേക്ക് പോകുന്നത്. നിലവിൽ മൂന്ന് പേർ മാത്രമാണ് നിലയത്തിലുള്ളത്.
2030-ൽ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സുപ്രധാന ദൗത്യങ്ങളിൽ ഒന്നാണിത്. വിക്ഷേപണം വൈകുന്നതിനാൽ സഞ്ചാരികൾ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ക്വാറന്റൈനിൽ തുടരുകയാണ്.



