തെഹ്റാന് നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ; ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കും : ഇറാൻ

തെഹ്റാൻ : അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. നിലവിൽ ഏതെങ്കിലും നിലക്കുള്ള വെടിനിർത്തൽ നിർദ്ദേശം തങ്ങളുടെ മുന്നിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചി. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി ആരംഭിച്ച സൈനിക ഓപ്പറേഷൻ ലക്ഷ്യം നേടും വരെ തുടരും. ഇസ്രയേൽ ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഇറാൻ. രാജ്യത്തെ സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ഇന്നലെ ആക്രമിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്.
ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് എക്സിലൂടെ അറിയിച്ചു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേൽ സമയം രാവിലെ ഏഴ് മണിക്ക് വെടിനിർത്തലിന് തുടക്കമിടുമെന്ന് ഇസ്രയേൽ മാധ്യമം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു.