ബംഗ്ലാദേശിൽ റോക്ക് സംഗീത നിശയ്ക്ക് നേരെ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടാക്രമണം; 20 പേർക്ക് പരിക്ക്

ഢാക്ക : ബംഗ്ലാദേശിലെ പ്രശസ്ത റോക്ക് സംഗീതജ്ഞൻ ജെയിംസിന്റെ സംഗീത നിശയ്ക്ക് നേരെ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി വൈകി നടന്ന അക്രമത്തെത്തുടർന്ന് പരിപാടി നിർത്തിവെച്ചു. അക്രമത്തിൽ കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഫരീദ്പൂർ ജില്ലാ സ്കൂളിന്റെ 185-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി അക്രമം ഉണ്ടായത്. ‘നഗർ ബാവുൾ’ എന്ന പേരിൽ അറിയപ്പെടുന്ന ജെയിംസ് ബംഗ്ലാദേശിലെ ഏറ്റവും വലിയ റോക്ക് സ്റ്റാറായാണ് പരിഗണിക്കപ്പെടുന്നത്.
ഫരീദ്പൂർ ജില്ലാ സ്കൂൾ കാമ്പസിൽ നടന്ന പരിപാടിയിൽ ഏകദേശം രാത്രി 9:30-ഓടെയാണ് ജെയിംസ് സ്റ്റേജിലെത്തേണ്ടിയിരുന്നത്. എന്നാൽ ഇതിന് മിനിറ്റുകൾക്ക് മുമ്പ് ഒരു കൂട്ടം പുറത്തുനിന്നുള്ളവർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരും ഇവരെ തടഞ്ഞതോടെ ആൾക്കൂട്ടം അക്രമാസക്തമാവുകയായിരുന്നു.
സ്റ്റേജിന് നേരെയും കാണികൾക്ക് നേരെയും ഇവർ വലിയ തോതിൽ കല്ലുകളും ഇഷ്ടികകളും എറിഞ്ഞു. ഇതോടെ പരിപാടിക്ക് എത്തിയ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പരിഭ്രാന്തരായി ഓടി. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്റ്റേജിന് മുന്നിൽ നിന്നിരുന്ന വിദ്യാർത്ഥികളാണ്. ഇവരുടെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സ്ഥിതിഗതികൾ വഷളായതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കാൻ ഭരണകൂടം നിർദ്ദേശം നൽകി. ഏകദേശം രാത്രി 10 മണിയോടെ സംഘാടക സമിതി കൺവീനർ ഡോ. മുസ്തഫിസുർ റഹ്മാൻ ഷമീം പരിപാടി റദ്ദാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അക്രമികൾക്കിടയിൽ പെട്ടുപോയ ജെയിംസിനെ സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെയാണ് അവിടെനിന്ന് മാറ്റിയത്. അദ്ദേഹത്തിനോ ബാൻഡ് അംഗങ്ങൾക്കോ പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. കല്ലേറിൽ 15 മുതൽ 25 വരെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി പബ്ലിസിറ്റി കൺവീനർ രാജീബുൽ ഹസൻ ഖാൻ പറഞ്ഞു.
സംഗീത നിശകളും സാംസ്കാരിക ഉത്സവങ്ങളും നടത്തുന്നതിനെ അക്രമികൾ എതിർത്തിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം പരിപാടികൾ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് ഇവർ സംഘടിച്ചെത്തിയത്.
അക്രമികളുടെ കൃത്യമായ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സാംസ്കാരിക പരിപാടികൾക്കെതിരെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയിൽ വലിയ ആശങ്ക ഉയരുന്നുണ്ട്. പരിപാടി റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് 1840-ൽ സ്ഥാപിതമായ മേഖലയിലെ ഏറ്റവും പഴയ സർക്കാർ സ്ഥാപനങ്ങളിലൊന്നായ ഫരീദ്പൂർ ജില്ലാ സ്കൂളിന്റെ 185-ാം വാർഷികാഘോഷമാണ് അക്രമത്തെത്തുടർന്ന് അപൂർണ്ണമായി അവസാനിച്ചത്.
വ്യാഴാഴ്ച ദേശീയ പതാക ഉയർത്തലോടെയും വർണ്ണാഭമായ ഘോഷയാത്രയോടെയും തുടങ്ങിയ ആഘോഷങ്ങൾ വലിയ ആവേശത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന സാംസ്കാരിക പരിപാടികളും റാഫിൾ ഡ്രോയുമായിരുന്നു ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. ജെയിംസിന്റെ പ്രകടനം കാണാനായി ആയിരക്കണക്കിന് പേരാണ് എത്തിയിരുന്നത്.



