കുവൈത്തിലെ നാഷണല്‍ ഗാര്‍ഡ്‌സിന്റെ സൈറ്റിൽ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി : കുവൈത്തില്‍ വീണ്ടും ഇറാന്‍ ഡ്രോണ്‍ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാമേഖലയായ നാഷണല്‍ ഗാര്‍ഡ്‌സിന്റെ സൈറ്റിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്നും ആളപായമില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്. രാജ്യത്ത തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധസേന വക്താവ് അറിയിച്ചു.
സ്‌ഫോടനത്തിന് പിന്നാലെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഇറാഖ്- ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇസ്‌ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്.
ഇറാന്റെ ആക്രമണം തങ്ങളുടെ വ്യോമാതിര്‍ത്തിയുടെയും പരമാധികാരത്തിന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ സംഭവം നിഷേധിച്ച് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. വെടിനിര്‍ത്തല്‍ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇറാന്റെ വാദം. അങ്ങനെ ഇറാന്‍ എന്തെങ്കിലും ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗിക പ്രസ്താവനയിലൂടെ പരസ്യമായി പ്രഖ്യാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



