അന്തർദേശീയം

യുഎസിൽ സോളോ ട്രിപ്പിന് പോയ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി

ടെക്സസ് : കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായി യുഎസിൽ തിരച്ചിൽ തുടരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഹരി കൃഷ്ണ റെഡ്ഡി എന്ന വിദ്യാർഥിയെ ആണ് പത്തിലധികം ദിവസങ്ങളായി കാണാതായത്. ടെക്സസിലെ ഹൂസ്റ്റണിൽ എംഎസ് വിദ്യാർഥിയായ 24കാരൻ ഡിസംബർ 22ന് ക്രിസ്മസ് അവധി ആഘോഷിക്കുന്നതിനായി ഒറ്റയ്ക്ക് യാത്ര ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഹരിയെ കാണാതായത്. ജനുവരി മൂന്നിനാണ് ഹരിയെ കാണാനില്ലെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. കൂട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് ഹരി.അലാസ്കയിലെ കഠിനമായ തണുപ്പ് (ഡിസംബർ 31 മുതൽ ജനുവരി ഒന്നുവരെ ഏകദേശം മൈനസ് 40 ഡിഗ്രി സെൽഷ്യസ്) അവഗണിച്ച് വിദ്യാർഥി എന്തിനാണ് യാത്ര ആരംഭിച്ചതെന്ന് വ്യക്തമല്ല. ഡിസംബർ 30നാണ് ഹരി അവസാനമായി കൂട്ടുകാരുമായും കുടുംബവുമായും ബന്ധപ്പെട്ടത്. ഡിസംബർ 31ന് ഡെനാലിയിൽ വെച്ചാണ് മൊബൈൽ സിഗ്നൽ അവസാനമായി ലഭിച്ചത്. അലാസ്കയിലെ ഡെനാലിയിൽ ഒരു ഹോട്ടലിൽ വിദ്യാർഥി താമസിച്ചിരുന്നതായി കണ്ടെത്തി.

ഹരി വിന്റർ സ്പോർട്സിൽ പങ്കെടുത്തോ അല്ലെങ്കിൽ നോർത്തേൺ ലൈറ്റ്സ് കാണാൻ പോയതാണോ എന്നതിനെക്കുറിച്ചോ വ്യക്തമായ വിവരമില്ല. ഹരി അവധിക്ക് പോവുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തുമെന്നും കൂട്ടുകാർ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കുന്നുണ്ട്. ഹരിക്ക് വാഹനം ഓടിക്കാൻ അറിയില്ല. അതിനാൽ പൊതുഗതാഗതത്തെയാണ് ആശ്രയിച്ചിരുന്നത്. ഹൂസ്റ്റൺ വിടും മുൻപ് ഡെനാലിയിൽ താമസിക്കുമെന്നും ജനുവരി മൂന്ന് അല്ലെങ്കിൽ നാലിന് തിരിച്ചെത്തുമെന്നും കൂട്ടുകാരെ അറിയിച്ചിരുന്നു.

കാണാതായെങ്കിലും യാത്രയിൽ മലയോര മേഖലകളിൽ നെറ്റ്‌വർക്ക് ലഭിക്കാത്തതുകൊണ്ടാവാം ബന്ധപ്പെടാൻ കഴിയാത്തതെന്ന് കൂട്ടുകാർ കരുതി. ക്രെഡിറ്റ് കാർഡ് രേഖകൾ പരിശോധിച്ചപ്പോൾ ഹരി ഒരു ലോക്കൽ ടാക്സി സേവനം ഉപയോഗിച്ചതായി കണ്ടെത്തി. ഡിസംബർ 31ന് ഡെനാലിയിലെ ഓറോറ ഡെനാലി ലോഡ്ജ് വിട്ടതിന് ശേഷം അദ്ദേഹത്തെ അവസാനമായി കണ്ടതായി അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ് (പോലീസ്) അറിയിച്ചു. ഫെയർബാങ്ക്സ് ഭാഗത്തേക്ക് യാത്ര തിരിച്ചിരിക്കാം എന്ന് പോലീസ് സംശയിക്കുന്നു.

ഹരിയുടെ മാതാപിതാക്കളിൽ നിന്ന് സഹായം അഭ്യർഥിച്ച് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്ന് ആന്ധ്രാ പ്രദേശ് നോൺ റസിഡന്റ് തെലുങ്ക് സൊസൈറ്റി അധികൃതർ അറിയിച്ചു. എന്നാൽ അമേരിക്കയിലെ പ്രാദേശിക പ്രതിനിധികളുമായി അവർ ബന്ധം പുലർത്തുന്നുണ്ട്. കഠിനമായ തണുപ്പും ഒറ്റപ്പെട്ട പ്രദേശങ്ങളും കാരണം തിരച്ചിൽ ദുഷ്കരമാണ്. ഹരിയുടെ യാത്രാ ഉദ്ദേശ്യത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും ആശങ്ക വർധിപ്പിക്കുന്നു. കൂട്ടുകാർ നൽകിയ വിവരങ്ങൾ വെച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.

അലാസ്കയുടെ മനോഹാരിതയും കാലാവസ്ഥാ പ്രതിഭാസങ്ങളും പ്രത്യേകിച്ച് നോർത്തേൺ ലൈറ്റ്സ്, സാഹസിക സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ അപകടങ്ങൾ പതിവാണ്. യുഎസ് ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 2,000 പേരെ അലാസ്കയിൽ കാണാതാകുന്നുണ്ട്. പലപ്പോഴും അവരുടെ മൃതദേഹങ്ങൾ പോലും കണ്ടെത്താൻ സാധിക്കാറില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button