ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

വാഷിങ്ടൺ : ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാന സ്വദേശികളായ പ്രദീപ് പട്ടേൽ (56) മകൾ ഉർമി (24 ) എന്നിവരാണ് മരിച്ചത്. യുഎസിലെ വിർജീനിയയിൽ ഇവർ നടത്തുന്ന ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരട്ടക്കൊലപാതകത്തിന് ജോർജ് ഫ്രേസിയർ ഡെവൺ വാർട്ടൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മെഹ്‌സാനയിലെ കനോഡ സ്വദേശികളാണ് പ്രദീപും കുടുംബവും. 2019 ൽ സന്ദർശക വിസയിലാണ് ഇവർ യുഎസിലേക്ക് കുടിയേറിയത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. നാല് മാസം മുമ്പാണ് നിലവിലെ കടയുടെ ചുമതല ഏറ്റെടുത്തത്. പരേഷ് പട്ടേൽ എന്നയാളുടെ ഉടമസ്ഥതിൽ ഉള്ളതാണ് കട.
വ്യാഴാഴ്ച പുലർച്ചെ മദ്യം വാങ്ങാൻ ഇവരുടെ കടയിലെത്തിയതായിരുന്നു പ്രതി. എന്നാൽ കട അടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വാർട്ടൺ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദീപ് പട്ടേൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഉർമി ശനിയാഴ്ചയോടെ മരണത്തിന് കീഴടങ്ങി.
പ്രദീപിന്റെ ഭാര്യയും യുഎസിൽ ഇവർക്കൊപ്പം തന്നെയാണ് ഉള്ളത്. ഒരു മകൾ അഹമ്മദാബാദിലും, മകൻ കാനഡയിലുമാണ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്. പ്രതിയായ വാർട്ടണിനെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കരണമുണ്ടോയെന്നതിൽ വ്യക്തതയില്ല.