ഫ്രാൻസിൽ പെൻഷൻ പ്രായം 62ൽ നിന്ന് വർധിപ്പിക്കില്ല

പാരിസ് : വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആയി ഉയർത്താനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പദ്ധതി തൽക്കാലത്തേക്ക് നിർത്തിവച്ച് ഫ്രാൻസ്. രാജ്യത്ത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ തുടരുന്ന യുവജന പ്രക്ഷോഭങ്ങൾ കരുത്താർജ്ജിച്ചതോടെയാണ് തീരുമാനം.
ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പ്രധാനമന്ത്രിപദത്തിൽ വീണ്ടും തിരിച്ചെത്തിയ സെബാസ്റ്റ്യൻ ലെകോർണു ദേശീയ അസംബ്ലിയിലാണ് പ്രഖ്യാപനം നടത്തിയത്. 2027ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെയാണ് പെൻഷൻപരിഷ്കരണം നിർത്തിവച്ചത്. സഭയിൽ ഇടതുപക്ഷവും, തീവ്രവലതുപക്ഷമായ നാഷണൽ റാലിയും കൊണ്ടുവരുന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളെ വ്യാഴാഴ്ച നേരിടുന്നതിന് മുന്നോടിയായിട്ടാണ് ലെകോർണുവിന്റെ പ്രഖ്യാപനം.
പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കമ്യൂണിസ്‌റ്റ് പാർടി നേതാവ് ഫാബിയൻ റൗസൽ പറഞ്ഞു. ഇത് ആദ്യവിജയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാന്പത്തിക അരാജകത്വം മറികടക്കാൻ മാക്രോൺ രാജിവച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്തുകയാണ് വേണ്ടതെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്.