ടുണീഷ്യയിൽ ശക്തമായ മഴയെത്തുടർന്ന് കനത്ത പ്രളയം; നാല് മരണം

ടുണീഷ്യ സിറ്റി : ഉത്തരാഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ 70 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയെത്തുടർന്ന് കനത്ത പ്രളയം. പ്രളയക്കെടുതിയിൽ ഇതുവരെ നാല് പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. 1950-ന് ശേഷം ഇതാദ്യമായാണ് ജനുവരി മാസത്തിൽ ഇത്രയും വലിയ തോതിലുള്ള മഴ രേഖപ്പെടുത്തുന്നത്. തലസ്ഥാനമായ ടുണിസ് ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
മൊണാസ്റ്റിർ ഗവർണറേറ്റിലെ മൊക്നിനിൽ വെള്ളപ്പാച്ചിലിൽ പെട്ടാണ് നാല് മരണങ്ങളും സംഭവിച്ചത്. നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
കാലാവസ്ഥാ പ്രക്ഷോഭത്തെത്തുടർന്ന് ടുണിസ്, നബീൽ, സൂസെ, ബേജ തുടങ്ങിയ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സിവിൽ ഡിഫൻസ് ടീമിനൊപ്പം ടുണീഷ്യൻ സൈന്യവും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ സിദി ബൗ സെയ്ദിൽ മാത്രം തിങ്കളാഴ്ച മുതൽ 206 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. വർഷങ്ങളായി തുടരുന്ന കടുത്ത വരൾച്ചയ്ക്ക് പിന്നാലെയാണ് അപ്രതീക്ഷിതമായി അതിശക്തമായ മഴയും പ്രളയവും എത്തിയത്.
പഴഞ്ചൻ ഡ്രെയിനേജ് സംവിധാനങ്ങളും മാലിന്യം അടിഞ്ഞ് കാനകൾ അടഞ്ഞതും വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.



