വയനാട് പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ

വയനാട് : പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേർന്നാണ് വീണ്ടും തീപടർന്നത്. പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാകാമെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു.
മാനന്തവാടി തലപ്പുഴക്കടുത്ത കമ്പമലയിൽ ഇന്നുച്ചയോടെയാണ് വീണ്ടും കാട്ടു തീ ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞ് എത്തിയ വനപാലകരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ പടർന്ന കാട്ടു തീയിൽ രണ്ടു മലകളിലെയും പുൽമേടുകളും, ചെടികളുമടങ്ങിയ അടിക്കാട് പൂർണമായി കത്തി നശിച്ചെങ്കിലും മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായി നിയന്ത്രണവിധേയമാക്കിയിരുന്നു. വീണ്ടും തീ പടർന്നതോടെ സംഭവം ആസൂത്രിതമാണെന്ന് നിഗമനത്തിലാണ് വനം വകുപ്പ്.
ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നതായും ഡിഎഫ്ഒ പറഞ്ഞു. ജനവാസ മേഖലയിലേക്ക് തീ പടരും മുമ്പ് വിധേയമാക്കിയെങ്കിലും തീ പടരാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണത്തിലാണ് വനംവകുപ്പ്.