കേരളത്തിലും എസ്ഐആർ കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആർ) കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.കേന്ദ്ര കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ പ്രഖ്യാപനം നടത്തും. എസ്ഐആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കേരളടക്കമുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സൂചന നൽകിയിരുന്നു.
വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം അടുത്തമാസം മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കിയിട്ടുണ്ട്. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗത്തിലാണ് നിർദേശം നല്‍കിയത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തിയ വോട്ടർ പട്ടിക പരിഷ്കരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ വരെ കേസ് ഇപ്പോഴും നടക്കുന്നുണ്ട്.
അതേസമയം, ബിഹാർ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുമ്പുതന്നെ എസ്ഐആർ പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബറോടെ അടിസ്ഥാന പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും അങ്ങനെ വന്നാല്‍ ഒക്ടോബര്‍ മുതല്‍ പരിഷ്കരണം ആരംഭിക്കാമെന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അറിയിച്ചു.
വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയതായി റിപ്പോര്‍ട്ടുകളുണ്ട്.