
കൊച്ചി : ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക് കൊച്ചിയില്‍ പുതിയ ടെക്ഹബ് തുറന്നു. കൊച്ചി പാടിവട്ടത്തുള്ള ഓഫീസില്‍ 50 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ബിസിനസുകളെ സുരക്ഷിതമാക്കുന്നതിലും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇന്‍ഫോടെക് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (CoE), സൈബര്‍ ഡിഫന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC), റീജിയണല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവ പുതിയ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്നു.
പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24/7 സൈബര്‍ സുരക്ഷാ പരിരക്ഷ നല്‍കുന്നതിനും എ9 ഇന്‍ഫോടെക് കേന്ദ്രം ഉപയോഗിക്കും. മികച്ചതും വേഗതയേറിയതുമായ സാങ്കേതിക പരിഹാരങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എഫ് 9 ഇന്‍ഫോടെക്കിന്റെ സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണന്‍ പറഞ്ഞു.
നൂതന സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലും പ്രാദേശികമായ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഞങ്ങള്‍ ആവേശത്തിലാണ്.’ ‘ഈ കേന്ദ്രം ആഗോള ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും, കേരളത്തിലെ സാങ്കേതിക വ്യവസായത്തെ വളര്‍ത്താനും സഹായിക്കുമെന്ന് എ9 ഇന്‍ഫോടെക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാര്‍ മോഹനചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഉദ്ഘാടന വേളയില്‍, എ9 ഇന്‍ഫോടെക്, പ്രീമാജിക്, കോഡ്‌പോയിന്റ്, ഗ്രീന്‍ആഡ്‌സ് ഗ്ലോബല്‍ എന്നീ കേരളത്തിലെ മൂന്ന് ഐടി കമ്പനികളുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം F9 ന് ആയിരിക്കും. ഡിജിറ്റല്‍ ആസ്തികള്‍ ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായി എന്റര്‍പ്രൈസ് ഗ്രേഡ് സൈബര്‍ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കുന്നു.