അന്തർദേശീയം

നാടകീയ പ്രഖ്യാപനം; ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്തതായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ നാടകീയ പ്രഖ്യാപനവുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും. 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കും. ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിന്റെ പോസ്റ്റ്. ഓരോ വെടിനിര്‍ത്തലിന്റെയും വേളയില്‍ മറുപക്ഷം സമാധാനപരമായി നിലകൊള്ളും. എല്ലാ ശരിയായി പ്രവര്‍ത്തിക്കുമെന്ന ധാരണയില്‍, 12 ദിവസത്തെ യുദ്ധമെന്ന് വിളിക്കാവുന്നത് അവസാനിപ്പിക്കാന്‍ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവയ്ക്ക് ഇറാനെയും ഇസ്രയേലിനെയും അഭിനന്ദിക്കുന്നു. വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുകയും മധ്യപൂര്‍വദേശത്തെ മുഴുവന്‍ നശിപ്പിക്കുകയും ചെയ്യാമായിരുന്ന യുദ്ധമായിരുന്നു ഇത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല. ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മധ്യപൂര്‍വദേശത്തെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ’ ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലും ഇറാനും പ്രതികരിച്ചിട്ടില്ല. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയാണ് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ സന്നദ്ധത അമേരിക്കയാണ് അറിയിച്ചതെന്നും വെടിനിര്‍ത്തലിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button