അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പത്തനംതിട്ട : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി.ശിവൻകുട്ടി മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. രാവിലെ 10 മണി മുതൽ പുല്ലാട്ട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കഴിഞ്ഞ ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനായത്. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിൾ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. രഞ്ജിതയോടുള്ള ആധാര സൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരുമണിക്കൂർ കടകൾ അടച്ചിടും. അഹമ്മദാബാദ് വിമാന അപകടത്തിലകപ്പെട്ട 259 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. വിമാനത്തിൽ ഉണ്ടായിരുന്ന 240 പേരും പ്രദേശവാസികളായ 19 പേരെയുമാണ് തിരിച്ചറിഞ്ഞത്.