അന്തർദേശീയം

ഇറാനിൽ വീണ്ടും വിദ്യാർഥികളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം

തെഹ്റാന്‍ : ഇറാനിലെ വിവിധ സർവകലാശാലകളിൽ സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭവുമായി വിദ്യാർഥികള്‍. ജനുവരിയിൽ നടന്ന രക്തരൂക്ഷിതമായ അടിച്ചമർത്തലുകൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തലസ്ഥാനമായ തെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കാമ്പസിൽ ശനിയാഴ്ച പ്രകടനക്കാർ മാർച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രകടനക്കാർക്ക് നേരെ സർക്കാർ അനുകൂലികൾ രംഗത്തെത്തിയതോടെ സംഘർഷമുണ്ടായി. വടക്കുകിഴക്കൻ മേഖലയിൽ ഒരു പ്രതിഷേധ റാലിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരിയില്‍ നടന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ആദരമർപ്പിക്കാന്‍ കൂടി വേണ്ടിയാണ് വിദ്യാർഥികള്‍ ഒത്തുകൂടിയതെന്നാണ് വിവരം.

ഇറാന്റെ സമീപം തങ്ങളുടെ സൈനിക സാന്നിധ്യം അമേരിക്ക വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. പരിമിതമായൊരു സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പുതിയ സെമസ്റ്റർ ആരംഭിച്ച ശനിയാഴ്ചയാണ് ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കാമ്പസിൽ പ്രതിഷേധം അരങ്ങേറിയത്. ഇറാനിയൻ ദേശീയ പതാകകളുമേന്തി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മാർച്ചില്‍ ഭാഗമായതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു. മാർച്ചിന് നേരെ സർക്കാർ അനുകൂലികൾ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ബെഹെഷ്തി യൂണിവേഴ്‌സിറ്റി, അമീർ കബീർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പലയിടങ്ങളിലും വിദ്യാർഥികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി.

ഇറാന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള രണ്ടാമത്തെ വലിയ നഗരമായ മഷാദിലാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button