അഭിമന്യു കൊലക്കേസ് : വിചാരണ നടപടികൾ ഇന്ന് തുടങ്ങും

കൊച്ചി : മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊൽപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്നു തുടങ്ങുന്നത്. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.
കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാദം തുടങ്ങാനിരുന്നതാണ്. എന്നാൽ പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റി വയ്ക്കുകയായിരുന്നു.
2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്നത്. 2018 സെപ്റ്റംബറിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങാനിരിക്കെ കേസിലെ ചില നിർണായക രേഖകൾ കോടതിയിൽ നിന്നു നഷ്ടപ്പെട്ടു. പിന്നീട് പ്രോസിക്യൂഷൻ ഈ രേഖകൾ പുനഃസൃഷ്ടിച്ചു കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
കേസിൽ വിചാരണ അകാരണമായി നീളുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നു ആവശ്യപ്പെട്ട് അമ്മ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.