അന്തർദേശീയം

2026 ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാൻ ട്രംപും സാഞ്ചെസും

വാഷിങ്ടൺ ഡിസി : ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരിൽ അർജന്റീനയും സ്‌പെയിനും ഏറ്റുമുട്ടുമ്പോൾ ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയം ഒരു രാഷ്ട്രീയ പോരാട്ടത്തിന് കൂടി വഴിതുറക്കും. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ഞായറാഴ്ച നടക്കുന്ന അർജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫൈനലിന് ഉണ്ടാകും.

ഇറാൻ യുദ്ധം, നാറ്റോയിലെ സ്‌പെയിനിന്റെ സംഭാവന, ഹമാസ്-ഇസ്രയേൽ സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ സാഞ്ചെസും ട്രംപും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഈ മാസം ആദ്യം അങ്കാറയിൽ നടന്ന ഉച്ചകോടിയിൽ സ്‌പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇറാനെതിരായ ആക്രമണ വേളയിൽ യുഎസിന് സ്‌പെയിനിന്റെ സൈനിക താവളങ്ങളുടെയും വ്യോമാതിർത്തിയുടെയും ഉപയോഗം നിഷേധിച്ചിരുന്നു. ഇത് ട്രംപിനെ ഏറെ പ്രകോപിപ്പിക്കുകയും ചെയ്തു. പെഡ്രോ സാഞ്ചെസിനെ കൂടാതെ സ്പാനിഷ് രാജ കുടുംബവും ഫൈനൽ മത്സരം കാണാനെത്തുന്നുണ്ട്.

അതേസമയം അർജന്റീനൻ പ്രസിഡന്റ് ഹാവിയർ മിലേയ് കളി കാണാൻ യുഎസിലെത്തില്ല. തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ് അദ്ദേഹം മത്സരം കാണാൻ നേരിട്ട് വരാതിരിക്കുന്നത്. മത്സരം വീട്ടിലിരുന്ന് കാണുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ട്രംപുമായി അടുത്ത സൗഹൃദം പുലർത്തുന്നയാൾകൂടിയാണ് അർജന്റീനൻ പ്രസിഡന്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button