അന്തർദേശീയം

ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് വരും വര്‍ഷങ്ങളില്‍ അതിശയിപ്പിക്കുന്ന ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടൺ ഡിസി : ലോകത്തിലെ ഏറ്റവും ധനികനായ ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് വരും വര്‍ഷങ്ങളില്‍ അതിശയിപ്പിക്കുന്ന ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ടെസ്ല, സ്പേസ്എക്സ്, എക്സ്, ന്യൂറാലിങ്ക് തുടങ്ങി നിരവധി കമ്പനികളുടെ ഉടമസ്ഥനായ മസ്‌കിന്റെ ആസ്തി ഭാവിയില്‍ 1 ട്രില്യണ്‍ ഡോളറിലേയ്ക്ക് ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 949 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണ്.

നിലവില്‍ ലോക സമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള മസ്‌കിന്റെ സമ്പത്ത് പ്രധാനമായും ടെസ്ലയിലെയും സ്പേസ്എക്സിലെയും ഓഹരി മൂല്യങ്ങളിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശ സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സമ്പത്ത് ഇനിയും ഗണ്യമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

949 ലക്ഷം കോടി രൂപ എന്നത് സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുള്ള തുകയാണ്. ഈ തുക ഉപയോഗിച്ച് ലോകത്തിലെ പല രാജ്യങ്ങളുടെയും വാര്‍ഷിക ബജറ്റുകളെ മറികടക്കാന്‍ കഴിയുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ആഗോള കമ്പനികള്‍ പൂര്‍ണമായും ഏറ്റെടുക്കാനും ലോകത്തിലെ ഏറ്റവും വിലകൂടിയ കായിക ടീമുകള്‍, ആഡംബര ഹോട്ടല്‍ ശൃംഖലകള്‍, സ്വകാര്യ ദ്വീപുകള്‍ എന്നിവ സ്വന്തമാക്കാനും ഈ സമ്പത്ത് മതിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫോര്‍ബ്‌സ് കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും മൂല്യമേറിയ 50 കായിക ടീമുകളുടെ സംയുക്ത മൂല്യം 353 ബില്യണ്‍ ഡോളര്‍ മാത്രമാണ്, അതായത് 1 ട്രില്യണ്‍ ഡോളറിന്റെ മൂന്നിലൊന്നില്‍ താഴെ. അതിനാല്‍ മസ്‌കിന്റെ സമ്പത്ത് ഉപയോഗിച്ച് ലോകത്തിലെ ഭൂരിഭാഗം പ്രധാന പ്രൊഫഷണല്‍ കായിക ടീമുകളെയും സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചില സാമ്പത്തിക വിശകലനങ്ങള്‍ പ്രകാരം, ഈ സമ്പത്ത് ഉപയോഗിച്ച് നാസയുടെ വാര്‍ഷിക ബജറ്റിന്റെ പതിറ്റാണ്ടുകളിലേക്കുള്ള ചെലവ് വഹിക്കാനോ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികള്‍് സ്വന്തമാക്കാനോ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ (GDP) വലിയ തുകയാണിത്.

ഇലോണ്‍ മസ്‌കിന്റെ പ്രവചിക്കപ്പെടുന്ന സമ്പത്തിനെക്കാള്‍ ഉയര്‍ന്ന വാര്‍ഷിക സാമ്പത്തിക ഉല്‍പ്പാദനം (ഏഉജ) ഉള്ളത് ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങള്‍ക്കു മാത്രമാണ്. തായ്വാന്‍ (977 ബില്യണ്‍ ഡോളര്‍), അയര്‍ലന്‍ഡ് (779 ബില്യണ്‍ ഡോളര്‍), സ്വീഡന്‍ (760 ബില്യണ്‍ ഡോളര്‍), സിംഗപ്പൂര്‍ (660 ബില്യണ്‍ ഡോളര്‍) തുടങ്ങിയ ശക്തമായ സമ്പദ്വ്യവസ്ഥകളുടെ വലുപ്പം പോലും മസ്‌കിന്റെ കണക്കാക്കപ്പെടുന്ന സമ്പത്തിനേക്കാള്‍ കുറവായിരിക്കും.

ലോക സാമ്പത്തിക രംഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മാന്‍ഹട്ടന്റെ വാര്‍ഷിക സാമ്പത്തിക ഉല്‍പ്പാദനവുമായി താരതമ്യം ചെയ്താലും ഈ കണക്ക് അതിശയിപ്പിക്കുന്നതാണ്. വാള്‍ സ്ട്രീറ്റിന്റെയും നിരവധി വന്‍കിട കോര്‍പ്പറേറ്റുകളുടെ ആസ്ഥാനവുമായ മാന്‍ഹട്ടന്റെ സമ്പദ്വ്യവസ്ഥയുടെ മൂല്യം 2024-ല്‍ 1 ട്രില്യണ്‍ ഡോളറിലേറെയായിരുന്നു. ഫെഡറല്‍ റിസര്‍വ് കണക്കുകള്‍ പ്രകാരം, മസ്‌കിന്റെ പ്രവചിക്കപ്പെടുന്ന സമ്പത്ത് ഈ കണക്കിനോട് സമാനമോ അതിലും കൂടുതലോ ആയിരിക്കും.

അതിലും ശ്രദ്ധേയമായത്, ലോകത്തെ പ്രമുഖ ശതകോടീശ്വരന്മാരുടെ ആസ്തിയുമായുള്ള താരതമ്യമാണ്. അമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ മൊത്തം സമ്പത്ത് ഏകദേശം 1.09 ട്രില്യണ്‍ ഡോളറാണ്. ഇത് മസ്‌കിന്റെ പ്രവചിക്കപ്പെടുന്ന സമ്പത്തിനേക്കാള്‍ അല്പം മാത്രമേ കൂടുതലുള്ളൂ.

അതേസമയം, സമ്പത്തിന്റെ ഈ കണക്കുകള്‍ ഭാവി പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, കമ്പനികളുടെ പ്രകടനം എന്നിവയെ ആശ്രയിച്ച് ഇതില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

എന്നിരുന്നാലും സാങ്കേതികവിദ്യയുടെയും ബഹിരാകാശ വ്യവസായത്തിന്റെയും വളര്‍ച്ച തുടരുകയാണെങ്കില്‍ ലോക ചരിത്രത്തിലെ ആദ്യ ട്രില്ല്യണയര്‍ എന്ന നേട്ടത്തിലെത്തുക ഇലോണ്‍ മസ്‌ക്കായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പൊതുവായ വിലയിരുത്തല്‍. സമ്പത്തിന്റെ അളവില്‍ മാത്രമല്ല, ഭാവി സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപങ്ങളിലും വ്യവസായ രംഗത്തെ സ്വാധീനത്തിലും മസ്‌ക് ഇപ്പോഴും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button