പാസ്പോർട്ട് പുതുക്കിയ പ്രവാസികൾക്ക് തലവേദനയായി എസ്ഐആറിൽ പുതിയ കുരുക്ക്

ദുബൈ : പ്രവാസികൾക്ക് തലവേദനയായി എസ്ഐആറിൽ പുതിയ കുരുക്ക്. ഗൾഫിലെത്തിയ ശേഷം പാസ്പോർട്ട് പുതുക്കിയവരുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റ് സ്വീകരിക്കുന്നില്ല. കൈവശമുള്ള പാസ്പോർട്ട് ഇഷ്യൂ ചെയ്ത തീയതി നൽകുമ്പോൾ, അപേക്ഷകൻ യാത്രാരേഖ ലഭിക്കും മുമ്പ് രാജ്യം വിട്ടു എന്നാണ് വെബ്സൈറ്റ് പറയുന്നത്. ഇതുമൂലം ഫോറം പൂരിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികളിൽ പലരും.
വർഷങ്ങളായി ഗൾഫിൽ ജോലിയെടുക്കുന്ന പ്രവാസികൾ ഓരോ പത്ത് വർഷം കൂടുമ്പോഴും വിദേശത്ത് വെച്ച് തന്നെ പാസ്പോർട്ട് പുതുക്കും. നിരവധി തവണ വിദേശയാത്ര ചെയ്യുന്നവരാണെങ്കിൽ പാസ്പോർട്ടിന്റെ പേജ് അവസാനിക്കുന്ന മുറക്കും പലതവണ പാസ്പോർട്ട് പുതുക്കിയിട്ടുണ്ടാകും. എന്നാൽ എസ്ഐആർ പ്രകാരം വോട്ടിന് അപേക്ഷിക്കുമ്പോൾ പുതുക്കിയ പാസ്പോട്ട് ഇഷ്യൂ ചെയ്ത തീയതിയും വിദേശത്തേക്ക് പോയ തീയതിയും പൊരുത്തമില്ലെന്ന് അറിയിച്ച് അപേക്ഷ തടയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വൈബ് സൈറ്റ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഗൾഫിലെത്തി അടുത്തിടെ പാസ്പോർട്ട് പുതുക്കിയ പ്രവാസികളെ പാസ്പോർട്ട് കിട്ടും മുമ്പേ വിദേശത്തേക്ക് കടന്നവരായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് കണക്കാക്കുന്നത്. പുതിയ ഡിജിറ്റൽ പാസ്പോർട്ടിന്റെ രണ്ട് ആൽഫബെറ്റുള്ള പാസ്പോർട്ട് നമ്പർ ചേർക്കുന്നതിലെ തടസം കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് കമീഷൻ പരിഹരിച്ചത്. ഫോമുകൾ പൂരിപ്പിച്ച് നൽകാൻ ഇനി കുറഞ്ഞദിവസം മാത്രമാണ് ബാക്കിയുള്ളത്.



