യൂറോപ്യൻ വിമാനത്താവളങ്ങളിൽ സൈബറാക്രമണം; വിമാന സർവീസുകൾ റദ്ദാക്കി

ലണ്ടന്‍ : ഹീത്രു ഉള്‍പ്പെടെയുള്ള യൂറോപ്യൻ വിമാനത്താവളങ്ങളില്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. സൈബറാക്രമണം മൂലമാണ് തടസ്സമെന്നാണ് റിപ്പോർട്ടുകൾ. സൈബറാക്രമണമാണെന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സ് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങളെയാണ് സാങ്കേതികത്തകരാർ ബാധിച്ചത്.
10 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായും 17 ഫ്‌ളൈറ്റുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്നും ബ്രസല്‍സ് എയര്‍പോര്‍ട്ട് അറിയിച്ചു. ലോകമെമ്പാടുമുള്ള ഒട്ടേറെ എയര്‍ലൈനുകള്‍ക്ക് ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ നല്‍കുന്ന കോളിന്‍സ് എയ്‌റോസ്‌പെയ്‌സ് എന്ന സ്ഥാപനത്തെയാണ് സൈബറാക്രമണം ലക്ഷ്യമിട്ടത്. ഇത് വിമാനത്താവളത്തിലെ ജീവനക്കാരെ നേരിട്ടുള്ള ചെക്ക്-ഇന്‍, ബോര്‍ഡിങ് നടപടിക്രമങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാക്കിയെന്ന് ബ്രസല്‍സ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. ഇലക്ട്രോണിക് കസ്റ്റമര്‍ ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ്പ് എന്നിവയെ മാത്രമാണ് സാങ്കേതികത്തകരാര്‍ ബാധിച്ചതെന്നാണ് വിവരം.
വിമാനങ്ങള്‍ വൈകിയവയില്‍ ജര്‍മനിയിലെ ബെര്‍ലിന്‍ എയര്‍പോര്‍ട്ടും ഉള്‍പ്പെടുന്നു. അതേസമയം ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനെ ഇത് ബാധിച്ചിട്ടില്ല.