ട്രംപിൻറെ കൂട്ടപിരിച്ചുവിടൽ നടപടിക്ക് തിരിച്ചടി; ഫെഡറല്‍ മേഖലയിലെ ജീവനക്കാരെ തിരിച്ചെടുക്കാൻ നിർദേശം

വാഷിങ്ടൻ : യുഎസിലെ ഫെഡറല്‍ മേഖലയിലെ കൂട്ടപിരിച്ചുവിടലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തിരിച്ചടി. വിവിധ വകുപ്പുകളിലെ പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് സാൻ ഫ്രാൻസിസ്കോയിലെയും മേരിലാൻഡിലെയും ഫെഡറൽ ജഡ്‌ജി വില്യം അൽസാപ് ഉത്തരവിട്ടു.
ഓഫിസ് ഓഫ് പഴ്‌സനൽ മാനേജ്‌മെന്റും ഡയറക്ടർ ചാൾസ് ഇസൈലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ജഡ്‍ജി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 13, 14 തീയതികളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ വെറ്ററൻസ് അഫേഴ്‌സ്, കൃഷി, പ്രതിരോധം, ഊർജം, ഇന്റീരിയർ, ട്രഷറി വകുപ്പ് മേധാവികളോട് കോടതി നിർദേശിച്ചു.
ഫെഡറൽ കോടതിയുടെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകി. ജീവനക്കാരെ പുനർനിയമിക്കാനുള്ള ഫെഡറൽ കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.