യൂറോപ്പിൽ രൂക്ഷമായ ഉഷ്ണതരംഗം;10 ദിവസത്തിനിടെ മരിച്ചത് 2,300 പേർ

ലണ്ടൻ : യൂറോപ്പിൽ രൂക്ഷമായ ഉഷ്ണതരംഗത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ മരിച്ചത് 2,300 പേർ. 12 യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള കണക്കാണിത്. ജൂലൈ രണ്ടിന് അവസാനിച്ച 10 ദിവസത്തെ ശാസ്ത്രീയ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇംപീരിയൽ കോളജ് ലണ്ടൻ, ദി ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ, ട്രോപ്പിക്കൽ മെഡിസിൻ എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പഠനം നടത്തിയത്.
പടിഞ്ഞാറൻ യൂറോപ്പിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും താപനില 40 ഡിഗ്രിയിൽ എത്തിയിരുന്നു. സ്‌പെയിനിലും ഫ്രാൻസിലും കാട്ടുതീയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് 1500 മരണം ഇതിനു മുമ്പത്തെ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബാഴ്‌സലോണ, മാഡ്രിഡ്, ലണ്ടൻ, മിലാൻ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. നാലു ഡിഗ്രിയാണ് ഇവിടങ്ങളിൽ സാധാരണയേക്കാൾ താപനില കൂടിയത്. കഴിഞ്ഞ ജൂൺ ലോകത്തിലെ ചൂടേറിയ മൂന്നാമത്തെ ജൂണായി കണക്കാക്കിയിരുന്നു. ജൂണിലെ ആഗോള ശരാശരി താപനില 16.46 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
ഫ്രാൻസിലെ പ്രധാന തീപിടിത്തങ്ങളിലൊന്ന് അത്‌ലാന്റിക് റിസോർട്ട് പട്ടണമായ ആർക്കച്ചോണിന്റെ തെക്കുഭാഗത്തുള്ള വനപ്രദേശത്താണ്. വേനൽക്കാലത്ത് ഫ്രാൻസിന് ചുറ്റുമുള്ള സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞ ഈ താഴ്‌വര.