ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ കണ്ടെത്തി : ട്രംപ്

ടെഹ്റാൻ : ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ കണ്ടെത്തി. പൈലറ്റിനെ പുറത്തെത്തിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസിന്റെ ചരിത്രത്തിലെ ധീരമായ പോരാട്ടത്തിൽ പൈലറ്റിനെ രക്ഷപ്പെടുത്തിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പൈലറ്റ് ചികിത്സയിലാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
“നമ്മൾ അദ്ദേഹത്തെ കണ്ടെത്തി! കഴിഞ്ഞ കുറേ മണിക്കൂറുകളായി, യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിലിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് നടത്തി. ക്രൂ ഓഫീസർമാരിലൊരാളായ കേണലിനെ കണ്ടെത്തി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്!. ശത്രുരാജ്യത്തിന്റെ കൈകളിൽ നിന്ന് രണ്ട് യുഎസ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത് യുഎസ് സൈനിക ചരിത്രത്തിൽ ഇതാദ്യമാണ്” ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു.
ട്രംപിന്റെ നിർദ്ദേശപ്രകാരം പൈലറ്റിനെ കണ്ടെത്താൻ യുഎസ് സൈന്യം ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് ഇറാനിലേക്ക് അയച്ചിരുന്നത്. ഇറാന്റെ സൈനികശക്തി പാടേ തകർത്തെന്നു ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനമാണ് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടത്. തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്–15 ഇ വിമാനത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതാകുകയായിരുന്നു.



