യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പിലും അമേരിക്കയിലും ആശങ്കയായി സ്ലോത്ത് ഫീവര്‍; കൂടുതൽ ബാധിക്കുന്നത് ഗര്‍ഭിണികളെ

യൂറോപ്പിലും മേരിക്കയിലും ആശങ്കയായി സ്ലോത്ത് ഫീവര്‍. ഒറോപൗഷെ എന്ന വൈറസ് മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് സ്ലോത്ത് ഫീവര്‍. ക്യൂബയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ യൂറോപ്പില്‍ 19 പേര്‍ക്കും അമേരിക്കയില്‍ 21 പേര്‍ക്കും രോഗബാധ സ്ഥീരികരിച്ചിട്ടുണ്ട്.

രോഗവ്യാപനത്തെ തുടര്‍ന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഓഗസ്റ്റ് മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി ഒന്നിനും ഓഗസറ്റ് ഒന്നിനുമിടയില്‍ 8000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും രണ്ടുപേര്‍ മരിച്ചതായും സിഡിസി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീല്‍, ബൊളീവിയ, പെറു, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അധികം കാലതാമസം കൂടാതെ തന്നെ രോഗം പൂര്‍ണമാകും ഭേദമാകും. എന്നാല്‍ അപൂര്‍വം കേസുകളില്‍ നാഡിവ്യൂഹത്തെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ്, എന്‍സെഫലൈറ്റിസ് എന്നിവയ്ക്ക് സ്ലോത്ത് ഫീവര്‍ കാരണമായേക്കാം.

സ്ലോത്ത് ഫീവറിന് നിലവില്‍ വാക്സിന്‍ ഇല്ല. ഗര്‍ഭിണികളെയാണ് രോഗം ഏറ്റവും അധികം ബാധിക്കുക. ഇത് ഗര്‍ഭം അലസിപ്പോകാനും, മാസം തികയാതെയുള്ള പ്രസവത്തിനും, കുഞ്ഞുകള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമായേക്കും. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും സമാനമായ ലക്ഷണങ്ങളാണ് സ്ലോത്ത് ഫീവറിനും. കഠിനമായ തലവേദന, പേശി വേദന, ഛര്‍ദ്ദി, ഓക്കാനം, പനി, എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.

1955 ൽ ട്രിനിഡാഡ്, തൊബാഗോ എന്നീ കരീബിയൻ ദ്വീപുകളിലാണ് ഒറോപൗഷെ വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. തെക്കേ അമേരിക്കയില്‍ സജീവമായി കാണപ്പെടുന്ന സ്ലോത്ത് എന്ന ജീവിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അതിനെ തുടര്‍ന്നാണ് രോഗത്തിന് സ്ലോത്ത് ഫീവര്‍ എന്ന പേര് നല്‍കിയത്. സ്ലോത്ത്, കുരുങ്ങ്, അണ്ണാന്‍, പക്ഷികള്‍ തുടങ്ങിയവയില്‍ നിന്ന് കൊതുകുകള്‍, ചെറുപ്രാണികളിലേക്കും അവയില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പടരുന്നു.

1961 കാലഘട്ടത്തില്‍ ഏകദേശം പതിനായിരത്തോളം കേസുകള്‍ ഉണ്ടായിരുന്നതായി ദി ലാന്‍സെറ്റ് ജേര്‍ണലില്‍ പറയുന്നു. അജ്ഞാതമായ ഭീഷണി എന്നായിരുന്നു ലാന്‍സെറ്റ് രോഗത്തെ അടയാളപ്പെടുത്തിയിരുന്നത്. ആമസോണ്‍ പ്രദേശത്തും പനാമ, അര്‍ജന്റീന, ബൊളീവിയ, ഇക്വഡോര്‍, പെറു, വെനെസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലും രോഗബാധിതര്‍ ഉണ്ടായിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button