അമേരിക്കൻ പൗരന്മാരിൽ ഏറ്റവുമധികം ആളുകൾ രണ്ടാം പാസ്‌പോർട്ടിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് മാൾട്ട

രണ്ടാം പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവെന്ന് റിപ്പോർട്ട്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷമുള്ള അപേക്ഷകളിലാണ് വർദ്ധനവെന്നും സാമ്പത്തിക സുരക്ഷ മുന്നിൽ കണ്ടാണ് നീക്കമെന്നും സിറ്റിസൺഷിപ് ആൻഡ് റെസിഡൻസ് അഡ്വൈസറി സ്ഥാപനങ്ങളായ ലാറ്റിറ്റ്യൂഡ് ഗ്രൂപ്പും ആർട്ടൺ ക്യാപിറ്റലും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആഗോള അനിശ്ചിതത്വവുമാണ് രണ്ടാം പാസ്‌പോർട്ടിനോ മറ്റു രാജ്യങ്ങളിലെ ദീർഘകാല താമസത്തിനോ പൗരന്മാരെ പ്രേരിപ്പിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2025 ജനുവരിയിൽ രണ്ടാം പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം ജനുവരിയിലേതിനേക്കാൾ 400 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. കോവിഡാനന്തരം ഈ കണക്കിൽ 1000 ശതമാനത്തിന്റെ വളർച്ചയുണ്ട്. ആഗോളതലത്തിൽ 10,000 അപേക്ഷകരുള്ളതിൽ 4000 പേരും അമേരിക്കൻ വംശജരാണ്.
മറ്റു രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികൾ ഉപയോഗപ്പെടുത്തുക എന്നതുകൂടെയാണ് അപേക്ഷകരുടെ ഉദ്ദേശം. രണ്ടാം പാസ്‌പോർട്ടിനായി ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്ന രാജ്യം പോർച്ചുഗലാണ്. അപേക്ഷകരിൽ പകുതിയോളം പോർച്ചുഗലിലേക്കുള്ളതാണ്. രണ്ടാം സ്ഥാനത്ത് മാൾട്ടയും മൂന്നാം സ്ഥാനത്ത് കരീബിയൻ രാജ്യങ്ങളുമാണുള്ളത്. അപേക്ഷകരിൽ 80 ശതമാനം ആളുകൾക്കും ഉടനടി താമസം മാറാനുള്ള പദ്ധതികളില്ല എന്നതും ശ്രദ്ധേയമാണ്. നിക്ഷേപമാർഗങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
ഗോൾഡൻ വിസ, പൗരത്വ നിക്ഷേപം എന്നവയാണ് ഇതിലെ പ്രധാന പദ്ധതികൾ. രാജ്യത്തെ സാമ്പത്തിക സംഭവനക്ക് പകരമായി ദീർഘകാല താമസാനുവദിയോ പൗരത്വമോ അനുവദിക്കുകയാണ് ചെയ്യുക. റിയൽ എസ്റ്റേറ്റ് നിക്ഷേപം, ദേശീയ വികസന ഫണ്ടിലേക്കുള്ള സംഭാവനകൾ, സർക്കാർ ബോഡുകൾ എന്നിവയാണ് നിക്ഷേപ മാർഗങ്ങൾ. അതിന്റെ മൂല്യം രാജ്യങ്ങൾക്കനുസരിച്ച് വ്യതാസപ്പെടും. 10,000 യൂറോ മുതൽ ഒരു ദശലക്ഷം യൂറോവരെയാണ് അതിന്റെ മൂല്യമെങ്കിലും, രാജ്യങ്ങൾക്കനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും.